https://m.facebook.com/story.php?story_fbid=2051809654926784&id=100002933094231

സപ്തമശ്രീ തസ്കരയിലെ ഏറ്റവും പ്രധാന സീക്വൻസാണ് ഹോസ്പിറ്റലിലെ ലോക്കർ റൂമിൽ നിന്ന് പണവും പണ്ടങ്ങളും മോഷ്ടിക്കുന്ന രംഗങ്ങൾ. മോഷണസമയം പോലീസ് ആ‌ ഭാഗത്ത് വരാതിരിക്കാൻ സെപ്ടിക് ടാങ്ക് പൊളിക്കുകയും ലോക്കർറൂം പൊളിക്കുമ്പോളുണ്ടാകുന്ന ശബ്ദങ്ങൾ സെക്യൂരിറ്റി കേൾക്കാതെ പള്ളിപ്പെരുന്നാൾ ഘോഷയാത്രയിലെ ബാന്റ് മേളത്തിൽ മുങ്ങിപ്പോകുകയും ചെയ്യുന്നുണ്ട്. ക്രമസമാധാനം ശ്രദ്ധിക്കേണ്ട പോലീസിനത് കക്കൂസ് പൊട്ടിയ രാത്രിയായും ബാന്റ് കേട്ട സെക്യൂരിറ്റിക്കും പൊതുജനങ്ങൾക്കത് പള്ളിപ്പെരുന്നാൾ രാവായും മാത്രം മാറുന്നുണ്ട്. അങ്ങനെ മാറുന്നിടത്താണാ മോഷണം വിജയിക്കുന്നത്.

ബി ജെ പിയുടെ ഭരണകാലം ഏതാണ്ടിത് തന്നെയാണ്. ഭരണത്തിലേറിയ‌ ദിനം മുതൽ ഇന്ന് വരെ നടന്ന അക്രമങ്ങളെ, ഗവണ്മെന്റ് ഫണ്ടഡ് കലാപങ്ങളെ, റഫേലടക്കമുള്ള അഴിമതികളെ, രാജ്യത്തിന്റെ അടിസ്ഥാനശിലകളെ ഇളക്കിമാറ്റുന്ന നീക്കങ്ങളെയെല്ലാം സമർത്ഥമായി മറച്ചുവക്കാൻ അവർക്ക് കക്കൂസുകളും അപശബ്ദം മറക്കാൻ ബാന്റ് മേളക്കാരും ഉണ്ടായിരുന്നു.

ലോക്കൽ കക്കൂസുകളായി സാക്ഷിമഹാരാജ്, സ്വാധി പ്രാഞ്ചി, ബിപ്ലവ് ദേവ്, യോഗി തുടങ്ങിയവരും പ്രധാനകക്കൂസായി മോദിയും വിവാദ-വിഡ്ഢിത്ത പ്രസ്താവനകളായി സെപ്ടിക് ടാങ്ക് പൊളിച്ചപ്പോൾ ബാന്റ് മേളക്കാരായത്‌ വേറൊരു കൂട്ടരാണ്.

കോബ്ര പോസ്റ്റ് നടത്തിയ സ്ടിംഗ് ഓപ്പറേഷനിൽ പൈസ വാങ്ങി ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ താല്പര്യം പ്രകടിപ്പിച്ച ടൈംസ് നെറ്റ്വർക്ക്, ഇന്ത്യാ ടുഡേ മുതലുള്ള മുൻനിരമാധ്യമങ്ങൾ മുതൽ മോദിയുടെ ലോയൽ ഡോഗ് അർണബിന്റെ റിപ്പബ്ലിക്ക് ചാനൽ‌ വരെ, രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റുൾപ്പെടുന്ന നെറ്റ്വർക്ക് മുതൽ അംബാനിയുടെ ന്യൂസ് 18 വരെയുള്ള, ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് ഏതോ മണ്ടൻ മുമ്പ് പറഞ്ഞ വാർത്താ മാധ്യമങ്ങളാണ് ഇക്കഴിഞ്ഞ 5 വർഷവും കേന്ദ്രസർക്കാരിന്റെ അപശബദങ്ങളും അക്രമങ്ങളും അട്ടഹാസങ്ങളും മുക്കിക്കളയാൻ ആവുന്നത്ര ബലത്തിൽ ആഞ്ഞ് കൊട്ടിപ്പാടിയത്. ഹിന്ദുവും ടെലഗ്രാഫും NDTVയുമൊഴികെ.

സൊഹ്രാബുദ്ദീൻ ഫേക്ക് എൻകൗണ്ടർ കേസ് കേട്ടിരുന്ന, കേസിലെ പ്രതി അമിത്ഷാക്ക് അനുകൂലമായി വിധി പറയാൻ 100 കോടി രൂപ കൈക്കൂലി നിരസിച്ച സി‌ ബി ഐ കോടതി ജഡ്ജ് ജസ്റ്റിസ് ലോയ പെട്ടെന്നൊരു ദിവസം കൊല്ലപ്പെട്ടു. സിനിമാക്കഥകളെ‌ വെല്ലുന്ന‌ നിലയിൽ അതൊരു സ്വഭാവികമരണമാണെന്ന് പോലീസ് വിധിയെഴുതി. ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ പ്രധാനപ്രതിയാകുന്ന കേസിലെ ജഡ്ജിന്റെ അസ്വഭാവിക മരണം നടന്ന, തുടർന്ന് വന്ന രാത്രികളിൽ ഒരു ഇന്വെസ്റ്റിഗേറ്റീവ് സ്റ്റോറിയും നടത്താതെ മുൻനിരമാധ്യമങ്ങൾ വാർത്ത മുക്കി. 2014 ൽ നടന്ന കൊലപാതകം 2017 ലാണ് ചർച്ചയായത്. അന്നത് മുക്കാൻ മാധ്യമങ്ങൾ ആ ജഡ്ജിന്റെ ശവത്തിന് മുന്നിൽ ബോളിവുഡ് സിനിമ‌ പത്മാവതിന്റെ പ്രചാരണത്തിനായി ബാന്റ് കൊട്ടുകയായിരുന്നു.

ചരിത്രത്തിലാദ്യമായി, സുപ്രീം കോർട്ട് ജഡ്ജുമാർ പത്രസമ്മേളനം വിളിച്ച്, ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ആണിക്കല്ല് പറിക്കുന്ന പണി കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു. അതിനടുത്ത ദിവസമാണ് സീ ന്യൂസും ടൈസ് നൗവും മോദിയുടെ സ്ക്രിപ്റ്റഡ് ഇന്റർവ്യു നടത്തി, വായിൽ നിന്ന് വീണതൊക്കെ നക്കിയെടുത്ത് മോദിയെ ഇന്ത്യയുടെ ഫക്കീറായ, മഹാനായ പ്രധാനമന്ത്രിയാണ് നിങ്ങളെന്ന് വാഴ്ത്തി പള്ളിപ്പാട്ട് പാടിയത്.

ആർ ബി ഐ ഗവർണർ അനുകൂലിക്കാതിരുന്നിട്ടും നോട്ട്നിരോധനം പ്ലാൻ ചെയ്ത്, ഓഗസ്റ്റിൽ അച്ചടിച്ച നോട്ടുകളിൽ അന്ന് പദവിയിലിരുന്ന രഘുറാം രാജന്റെയല്ല, സെപ്റ്റംബർ മാസം ഗവർണറായ ഊർജിത് പട്ടേലിന്റെ സിഗ്നേച്ചർ വന്നു. രണ്ട് മാസം കഴിഞ്ഞ് താൻ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന് ഊർജിത് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് വർഷങ്ങൾക്കിപ്പുറം ഹിസ്റ്ററിയിൽ ബിരുദമുള്ളയൊരു കിഴങ്ങനെ കേന്ദ്രസർക്കാർ ആ പദവിയേൽപ്പിച്ചു. ആർ‌ ബി ഐ ഇന്ന് വരെ കൈവക്കാതിരുന്ന കരുതൽ ധനം കേന്ദ്ര സർക്കാർ പിടിച്ച് വാങ്ങി. ഇന്നും ഡിമോണിറ്റൈസേഷനെന്ന വിപ്ലവതീരുമാനത്തെ പുകഴ്ത്തി, തകർന്ന ജി ഡി പിക്ക് ഫേക്ക് ഇന്റർപ്രിട്ടേഷൻ കൊടുത്ത് ട്രമ്പറ്റൂതുന്ന പണി തുടരുകയാണ് മാധ്യമങ്ങൾ.

യു പിയിൽ അഖ്ലാക്കിനെ കൊന്നവരെ വിലങ്ങണിയിച്ച സുബോധ് കുമാർ എന്ന പോലീസുദ്ദ്യോഗസ്ഥൻ വർഷങ്ങൾക്കിപ്പുറം കൊല്ലപ്പെട്ടു. അയാളെക്കൊല്ലാൻ മാത്രമായി ഒരു കലാപമുണ്ടായി. അഖ്ലാക്കിനെ കൊന്നവർ ജാമ്യത്തിലിറങ്ങി, അവർക്ക് സർക്കാർ ജോലിയായി, 8 ലക്ഷം രൂപ വീതം സാമ്പത്തികസഹായമുണ്ടായി.
റിട്ടയേർഡ് ഐ പി എസ്‌ ഉദ്യോഗസ്ഥനെ, സഞ്ചയ് ഭട്ടിനെ ഭരണകൂടം അറസ്റ്റ് ചെയ്ത്‌ കൊണ്ടുപോയിട്ട് ഏതാണ്ട് 6 മാസമായി. അയാളുടെ ഭാര്യയെയും മകനേയും നാഷണൽ ഹൈവേയിൽ ട്രക്ക് കയറ്റി കൊല്ലാൻ ശ്രമിച്ചപ്പോൾ പോലുമത് വാർത്തയായില്ല.
ഇല്ലാത്ത ലൗ ജിഹാദ് ഊഹങ്ങൾക്കുമേൽ കേരളത്തിലേക്ക് മാർച്ച് നടത്തിയ ഇന്വെസ്റ്റിഗേറ്റീവ് ജേണലിസത്തിസത്തിന്റെ പാതിരാഘോഷയാത്രയൊന്നും അവിടെ കണ്ടില്ല.

രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷനെ മറികടന്ന് ബി ജെ പി നേതൃത്വം പ്രഖ്യാപിച്ചു. മാധ്യമങ്ങൾ അമിത്ഷായുടെ ചാണക്യതന്ത്രമെന്നതിനെയടക്കം സിംബലടിച്ചു.

രാജ്യത്തിന്റെ ഫെഡറൽ സിസ്റ്റത്തിന്റെ കടക്കൽ കത്തിവക്കുമ്പോൾ, റിസർവ്വ്‌ ബാങ്ക്‌, ഇലക്ഷൻ കമ്മീഷൻ, ജുഡീഷ്യറി മുതലായവയുടെ കന്നിമൂലക്കിരുന്ന് മോദി കാഷ്ടിക്കുമ്പോൾ, രാഹുൽ ഗാന്ധിയുടെ നഴ്സറി‌ ക്ലാസ് ഗോഷ്ടിയെ പറ്റി പ്രിയാ പി വാര്യരോട്‌ അഭിപ്രായം ചോദിക്കാൻ പ്രൈം ടൈം ഡിബേറ്റ്‌ നടത്തുന്ന, മോദി ഉറക്കമില്ലാതെ പണിയെടുക്കുന്നവനെന്ന് വാഴ്ത്തുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യൻ മീഡിയയെ, ഇന്റർനാഷണൽ ഏജൻസികൾ ബി ജെ പിയുടെ പി ആർ വർക്ക്‌ നടത്തുന്നവരെന്ന്, കൂടുതൽ ഫേക്ക് ന്യൂസുകൾ സ്പ്രഡ് ചെയ്യുന്നവരെന്ന് വിളിച്ചത്, തങ്ങൾക്ക്‌ പണം തരുന്നവർക്ക്‌ വേണ്ടി ഏത്‌ താളത്തിലും ശബ്ദത്തിലും ടെമ്പോയിലും ബാന്റ്‌ കൊട്ടാൻ, വിഷയങ്ങൾ മുക്കിക്കളയാൻ അവറ്റകൾ തയാറായതിനാലാണ്, അത് ചെയ്യുന്നതുകൊണ്ടാണ്..!

➖➖➖➖➖➖➖➖➖➖➖➖➖➖

‘റിമമ്പർ ദ ടൈറ്റൻസ്’ എന്നൊരു ഹോളിവുഡ് ചിത്രമുണ്ട്. രണ്ടായിരത്തിലിറങ്ങിയ, ഹെർമൻ ബൂൺ എന്ന ആഫ്രോ-അമേരിക്കൻ റഗ്ബി കോച്ചിന്റെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്കാരം. ഹൈസ്ക്കൂൾ റഗ്ബി ടീമിന്റെ കോച്ചായി കറുത്ത വംശജൻ aka ‘ചോ* കൂ* മോൻ/ചെത്തുകാരൻ’ വരുന്നതും അയാൾക്ക് കീഴിൽ ടീമിന്റെ നിലവാരം ഉയരുന്നത് കണ്ട് വെറിപിടിച്ച വൈറ്റ്സ് aka ‘സവർണ്ണ- സംഘ്- മരപ്പാഴ്’ അധികാരികൾ റഫറിമാരെയടക്കം വിലക്കെടുത്ത് ടീമിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നതും, റഫറിമാരെയും എതിർടീമുകളേയും അവരുടെ ഗാലറി സപ്പോർട്ടും മറികടന്ന് അയാളും അയാളുടെ ടീമും മുന്നേറുന്നതുമായ ഒരു റഗ്ബി മാച്ചുണ്ടതിൽ. കേരളത്തിലെ ഇടത് സർക്കാർ ഭരണത്തെ, വലത്- സാമുദായിക കൂട്ടങ്ങളുടെ ചൊറിയെ, കേന്ദ്രസർക്കാരിന്റെ ശത്രുതാഭാവത്തെ, മാധ്യമങ്ങളുടെ കുഴലൂത്തിനെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒന്ന്.

നിഷ്പക്ഷരായി‌ ഭരണത്തെ വിലയിരുത്തി, വിഷയാധിഷ്ടിതമായി ചർച്ചകൾ സംഘടിപ്പിക്കേണ്ട, റഫറിമാരാവേണ്ട ഇവിടുത്തെ മാധ്യമങ്ങൾ, എത്ര ഫെയർ പ്ലേ കളിച്ചിട്ടും സർക്കാരിനെതിരെ വിസിലൂതുന്ന, വലതുപക്ഷത്തിന്റെ ഫൗളുകളെ കണ്ടില്ലെന്ന് നടിച്ച് പ്ലേ-ഓൺ പറയുന്ന, വിലക്കെടുക്കപ്പെട്ട അമ്പയർമാരാകുന്ന കാഴ്ച്ചയാണ് കേരളത്തിൽ കാണുന്നത്.

ഓഖി മുന്നറിയിപ്പവഗണിച്ചെന്ന് കള്ളം പറഞ്ഞ്, രക്ഷാ പ്രവർത്തനത്തിൽ ഇടങ്കോലിട്ട്, തീരവാസികളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ച, മരിച്ചവരുടെ മൃതദേഹങ്ങളുമായി സമരം ചെയ്യണമെന്ന് സഭയോട് ആഹ്വാനിച്ച, നിർമല സീതാരാമനെ പൊക്കിയടിച്ച മാധ്യമങ്ങളെല്ലാം കഴിഞ്ഞ മാസം ലോകസഭയിൽ കേന്ദ്രസർക്കാർ നക്ഷത്രമിടാത്ത ചോദ്യത്തിനുത്തരമായി നൽകിയത് മുക്കിയിട്ടുണ്ട്. ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച സംഭവിച്ചു എന്നും, തിരുവനന്തപുരം VSSC യുടെ ഡൊപ്ലർ റഡാർ സംവിധാനം അന്ന് പ്രവർത്തിച്ചിരുന്നില്ല എന്നും (അൺ സ്റ്റാർഡ് ക്വസ്റ്റ്യൻ 3490) രേഖാമൂലം പാർലമെന്റിൽ നിന്ന് മറുപടി ലഭിച്ചു.

ഏറ്റവും നന്നായി സർക്കാർ ആക്ട് ചെയ്തപ്പോൾ പോലും ഫൗൾ വിസിലടിച്ച് തോൽപ്പിക്കാൻ ശ്രമിച്ച, ‘പറയാതെ വയ്യ’ ഒരുതരം ചൊറിയാതെ വയ്യയായി മാറിയ, പിണറായി ഒരു വശത്തെങ്കിൽ ‘കവർസ്റ്റോറി’ പതിവ് പോലെ ചവർസ്റ്റോറിയാകുന്ന ആ ദിവസങ്ങളിൽ ഷാനിയോ സിന്ധുവോ കൊള്ളാവുന്ന റഫറിമാരായിരുന്നില്ല.

പ്രളയസമയത്ത് സർക്കാരിന്റെ മെക്കിട്ട് കേറാൻ മാത്രം പാനൽ സെറ്റ് ചെയ്ത്, ചർച്ച നയിച്ച്, പ്രളയം സർക്കാർ നിർമ്മിതമെന്ന് പറഞ്ഞ വേണു-വിനുവാദികൾ കേന്ദ്രജലകമ്മീഷന്റെ റിപ്പോർട്ടോ സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അന്താരാഷ്ട്രമാധ്യമങ്ങളുടെ തലക്കെട്ടുകളോ കണ്ട് അന്നെടുത്ത ഡിസിഷൻ റിവ്യു ചെയ്തിട്ടില്ല.

നിപ്പക്കെതിരെ ലോകത്തേറ്റവും സമർത്ഥമായി പ്രതിരോധം തീർത്ത ദിനങ്ങളിൽ സർക്കാരിനെതിരെ പടനയിച്ചത് മനോരമയിലെ നിഷയായിരുന്നു. നിപ്പ വൈറസിനെ തുരത്താൻ സർക്കാരും നാട്ടുകാരും ഒന്നിച്ചപ്പോൾ എതിർവശത്ത് നിപാ വൈറസിനൊപ്പം ഫുൾബാക്കായി എതിർനിന്നത് നിഷാ വൈറസായിരുന്നു.

കേരളത്തെ‌ തണ്ടറി പാകിസ്ഥാൻ എന്ന് വിളിച്ചപ്പോൾ, ഹിന്ദുക്കളെ കൊന്ന് തിന്നുന്നു എന്ന് സംഘ്പരിവാറിന്റെ ലോയൽ ദേശീയചാനലുകൾ കുരച്ചപ്പോൾ, അവർക്കൊപ്പം ചേർന്ന് സർക്കാരിനെ ഓഡിറ്റ് ചെയ്തതല്ലാതെ, NDTV ചെയ്തത് പോലെ ഡാറ്റാ വച്ച് കൗണ്ടർ ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായില്ല. അന്ന് സംഘ്പരിവാർ ടീമിന്റെ ചിയർ ലീഡേഴ്സായി കേരള മാധ്യമങ്ങൾ.

ശബരിമലയിൽ സ്വന്തം റിപ്പോർട്ടർമാരെ തല്ലിയ, കാർ തകർത്ത അക്രമികളെ ഭക്തരെന്നും, സർക്കാരിന്റെ പ്രോഗ്രസിവ് നിലപാടിനെ പ്രൊവോക്കേഷൻ എന്നും വിലയിരുത്തിയവർ, അയ്യപ്പദാസന്മാർ മാധ്യമ പ്രവർത്തനത്തിൽ ഏത് കളിനിയമമാണ് കീപ്പ് ചെയ്തതെന്നറിയില്ല.

ഓരോമണിക്കൂർ ഇടവിട്ട് മന്ത്രിമാർ അപ്ഡേറ്റ് ചെയ്യുന്ന‌ വികസനങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ, ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ എന്നിവയെക്ക് ഒരു പോയിന്റ് പോലും മാധ്യമറഫറിമാർ സർക്കാരിന് കൊടുക്കില്ല.

ഓരോ ദിവസവും ഏഷ്യാനെറ്റിന്റെ, മനോരമയുടെ, ന്യൂസ് 18 ന്റെ, മീഡിയാ വണിന്റെ, മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജിലൂടെയും ന്യൂസ് ചാനലിലൂടെയും പത്രത്തിലൂടെയും പുറത്ത് വിട്ട കള്ളങ്ങൾ, നന്നായി കളിക്കുന്ന സർക്കാരിനെതിരെ വിധിക്കുന്ന പെനാൽട്ടികൾ, ഇതിനെയല്ലാം മറികടന്നാണ് ഈ നാട് മുന്നോട്ട് പോകുന്നത്. ഒരേസമയം വിലക്കെടുക്കപ്പെട്ട റഫറിമാരായും, എതിർടീമായും, അവരുടെ ചിയർലീഡേർസായും, ഗാലറിയിലെ ഫാൻസായും മാറിയ മീഡിയക്കെതിരെ ഗ്രൗണ്ടിൽ കളിച്ചാണ് ഈ സർക്കാർ റിസൾട്ടുണ്ടാക്കുന്നത്, ജയിക്കുന്നത്.

ഈ നാടിന്റെ മുന്നോട്ട് പോക്കിൽ, ഈ നാട് വാങ്ങിക്കൂട്ടുന്ന അംഗീകാരങ്ങളിൽ, ഇവിടെ സംഘപരിവാരത്തെ തുരത്തുന്നതിൽ യാതൊരുവിധ പിന്തുണയും നൽകാതെ, സംഘ്- വലതുപക്ഷത്തിന്റെ ബി ടീമായ മാധ്യമങ്ങൾ, പ്രസ് അക്കാഡമിയിൽ പഠിച്ച യൂണിവേസൽ കോഡ്‌ ഓഫ് ജേണലിസം, തെരുവിൽ നിന്ന് സംഘികളുടെ കയ്യിൽ നിന്ന് തല്ല് കിട്ടിയ ദിവസങ്ങളിലെങ്കിലും, അല്ലെങ്കിൽ മീഡിയാവാൻ തകർക്കപ്പെടുമ്പോഴെങ്കിലും ഒന്ന് മറിച്ചുനോക്കണം. കുറഞ്ഞപക്ഷം എന്താണ് വാച്ച്ഡോഗ് ജേണലിസം എന്നെങ്കിലും വായിച്ചിരിക്കണം.

കേന്ദ്രത്തിലായാലും കേരളത്തിലായാലും, ജനങ്ങൾക്ക്, സമൂഹത്തിന് പാറാവ് കിടക്കുന്ന കാവൽ നായ്ക്കളാവണം മാധ്യമങ്ങൾ. കേന്ദ്രത്തിൽ അധികാരികൾ എറിഞ്ഞിട്ട ബിസ്ക്കറ്റ് തിന്ന്, അവരുടെ കാൽ നക്കിത്തുടക്കുന്ന അരുമ നായാവുകയും കേരളത്തിൽ വഴിയേ പോകുന്നവരെയെല്ലാം കടിക്കുന്ന തെരുവ് നായാവുകയും ചെയ്യുന്നതല്ല നിങ്ങളുടെ പണി. അങ്ങനെയാണെന്ന് കരുതുന്നവർ അക്കൂട്ടത്തിൽ ബഹുഭൂരിപക്ഷമാവുകയാൽ, ജനാധിപത്യത്തിന്റെ നലാം തൂണങ്ങ് ചിതൽ കയറി വീണെന്ന് വിശ്വസിക്കേണ്ടി വരും.

ഇന്ത്യ കണ്ട ഏറ്റവും മോശം ഭരണകാലത്ത്, രാജ്യത്തിന്റെ കഴുക്കോലൂരി അടുപ്പിൽ വക്കുന്ന സമയത്ത്, കേരളത്തെ വളഞ്ഞിട്ടാക്രമിച്ച ദിനങ്ങളിൽ മാധ്യമങ്ങളെടുത്ത പൊസിഷൻ എവിടെയിരുന്നുവെന്ന് വരും കാലത്ത് ഇന്നാട്ടിലെ ബോധമുള്ള ജനങ്ങളാൽ ചോദ്യം ചെയ്യപ്പടുക തന്നെ ചെയ്യും..!!


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *