വായ്പ ആസ്തി 5000 കോടി രൂപ കവിഞ്ഞ്, ചരിത്ര നേട്ടത്തിന്റെ നെറുകയിലാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ. 31.12.2020 ലെ കണക്കുകൾ പ്രകാരം വായ്പ ആസ്തി (Loan Portfolio) 5022 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 176 ശതമാനം വളർച്ച.

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 2,400 കോടി രൂപ ആയിരുന്നു വായ്പാ ആസ്തി. 10.7 ശതമാനമായിരുന്നു നിർജ്ജീവ ആസ്തി. സ്ഥാപനത്തിന്റെ സാമ്പത്തികഭദ്രത ചോദ്യം ചെയ്യപ്പെട്ട കാലം. കുറഞ്ഞ Capital Adequacy Ratio യും നിഷ്ക്രിയ ആസ്തിയും കാരണം കെ എഫ് സി ക്കു താരതമ്യേന ഉയർന്ന പലിശക്കിൽ മാത്രമേ ധനസമാഹരണം സാധ്യമായിരുന്നുള്ളൂ.ഈ അവസ്ഥയിൽ നിന്നും കെഎഫ്സിയെ കരകയറ്റാൻ ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വന്നു. പ്രൊഫഷണലുകളെ ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു. വായ്പാനയം അടിമുടി മാറ്റിയെഴുതി . 14.5 ശതമാനമായിരുന്ന പലിശനിരക്ക് 9.5 ശതമാനമായും പിന്നീട് 9 ശതമാനമായും കുറച്ചു. സർക്കാർ 200 കോടി മൂലധനം നൽകി കെ എഫ് സിയുടെ Capital Adequacy Ratio 23% ആയി ഉയർത്തി.

ഇത്തരം ഭാവനാപൂർണമായ പ്രവർത്തനങ്ങളിലൂടെ റേറ്റിംഗ് AA ആയി ഉയരുകയും കമ്പോളത്തിൽ നിന്നും കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇപ്പോൾ കെ എഫ് സി യുടെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറഞ്ഞു 8 ശതമാനം മാത്രം ആണ്.

ഇങ്ങനെയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വായ്പാ ആസ്തി ഇരട്ടിയായി വർദ്ധിച്ചത്.നടപ്പ് സാമ്പത്തികവർഷം ഇതുവരെ 3385 കോടി രൂപയുടെ പുതിയ വായ്പകൾ നൽകി. ഇന്ത്യയിലെ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ വച്ച് തന്നെ ഏറ്റവും ഉയർന്ന വളർച്ചയാണ്. വായ്പാ തിരിച്ചടവ് 1871 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇത് 968 കോടി രൂപയായിരുന്നു. ഇതുമൂലം നിഷ്ക്രിയ ആസ്തി 3.4 % ആയി കുറഞ്ഞു.

ഇതിനെല്ലാം സി എം ഡി ടോമിൻ തച്ചങ്കരി എടുത്ത പ്രയത്നങ്ങൾ പ്രശംസ അർഹിക്കുന്നു.മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതി പ്രകാരം 1700 പേർക്ക് ഇതുവരെ ഈടില്ലാതെ വായ്പ നൽകി. ബജറ്റിൽ പറഞ്ഞതനുസരിച്ച് ബസുകൾ സിഎൻജി യിലേക്ക് മാറ്റുന്നതിനും, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും പുതിയ വായ്പാ പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട്.

ഇത് കൂടാതെ കരാറുകാർക്ക് ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുവാനും, ഹോട്ടലുകൾക്കു 50 ലക്ഷം വരെ പ്രത്യേക വായ്പ നൽകുന്നതിനും യാതൊരു ഈടും ഇല്ലാതെയുള്ള പദ്ധതികൾ അവതരിപ്പിച്ചിരുന്നു. പരമ്പരാഗത കയർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനായി സർക്കാർ സംസ്ഥാനമൊട്ടാകെ ഡീഫൈബറിങ് യൂണിറ്റുകൾ ആരംഭിക്കുവാനുള്ള നടപടികൾ കൈകൊണ്ടിരുന്നു. ഇത്തരം യൂണിറ്റുകൾക്കായുള്ള പ്രത്യേക വായ്പാ പദ്ധതിയും കെ എഫ് സി ആവിഷ്കരിച്ചിട്ടുണ്ട്.

കെ എഫ് സി ഇനി ടെക്നോളജിയിൽ ഊന്നിയ വികസന പ്രവർത്തനങ്ങളിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൻറെ ഭാഗമായി പൊതുമേഖല ബാങ്കുകളുമായി സഹകരിച്ച് ഉടൻതന്നെ Debit Card സംവിധാനം അവതരിപ്പിക്കുകയും ചെയ്യും.ഈ നേട്ടത്തിനു വേണ്ടി പ്രയത്നിച്ച എല്ലാ ജീവനക്കാരെയും അഭിവാദ്യം ചെയ്യുന്നു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *