ഊതിവീർപ്പിച്ച പൊള്ളക്കണക്കുകളല്ല! ജാതീം മതോം വിശ്വാസോം പറഞ്ഞുള്ള വൈകാരികതകളല്ല. വസ്തുതകളാണ്.

“89 എം എൽ എമാരുണ്ട് ജമ്മു & കാശ്മീർ നിയമസഭയിൽ. എന്നിട്ടും, കത്വയിൽ 2018 ജനുവരിയിൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ട വാർത്ത, ഏപ്രിലിലെങ്കിലും സർക്കാരോ നാഷണൽ മീഡിയകളോ സമൂഹമാധ്യമങ്ങളോ ഏറ്റെടുക്കാൻ, അഡ്രസ് ചെയ്യാൻ ആ‌ മൂന്ന് മാസവും അസംബ്ലിക്കകത്തും പുറത്തും ഒറ്റയാൾ പോരാട്ടം നടത്തിയത് മുഹമ്മദ് യൂസഫ് തരിഗാമി എന്ന ഒരു എം എൽ എയാണ്. അയാളെ ആ നിയമസഭയിലേക്കയച്ചത് സി പി ഐ എം എന്ന പാർട്ടിയായിരുന്നു.

68 സീറ്റുള്ള ഹിമാചലിൽ പശുവിനെ രാഷ്ട്രത്തിന്റെ മാതാവാക്കണമെന്ന് കോൺഗ്രസ് ഇക്കഴിഞ്ഞ ഡിസംബറിൽ കൊണ്ടുവന്ന ബിൽ ബി ജെ പി കയ്യടിച്ച് പാസാക്കുമ്പോൾ ആകെ വന്ന ഒരു എതിർ വോട്ട് രാകേഷ് സിൻഹയുടേതായിരുന്നു. ‘ബോധമില്ലാത്തവർക്കേ ഇങ്ങനൊരു ബിൽ കൊണ്ടുവരാൻ കഴിയൂ’ എന്ന് നിവർന്ന് നിന്ന് അയാളെക്കൊണ്ട് പറയിപ്പിച്ചത് സി പി ഐ എമിന്റെ രാഷ്ട്രീയമാണ്.

കുഴികുത്തി, കയർ കുരുക്കി ചാവ് കാത്തിരുന്ന മഹാരാഷ്ട്രയിലെ കർഷകരെ കൂടെ കൂട്ടി രണ്ട് വട്ടം കിസാൻ മാർച്ച് നടത്തി, അധികാരികളെ മുട്ടുകുത്തിക്കാൻ മുന്നിൽ നിന്ന ജെ പി ഗാവിതെന്ന നാസിക്കിലെ എം എൽ എക്കും ഒഡീഷയിലെ ആദിവാസികളെ ഒപ്പം ചേർത്ത് നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് 1700 കോടിയുടെ പാക്കേജ്, അവരുടെ ഗ്രാമത്തിലൂടെ കടന്ന് പോകുന്ന വഴി നന്നാക്കാൻ വാങ്ങിയെടുത്ത ലക്ഷ്മൺ മുണ്ടെ എന്ന എം എൽ എക്കും ജനങ്ങൾ വോട്ട് ചെയ്തത് അരിവാൾ-ചുറ്റിക-നക്ഷത്രത്തിലായിരുന്നു. അവരൊക്കെ പിടിച്ചത് ചെങ്കൊടിയായിരുന്നു.

രാജസ്ഥാനിലെ ബി ജെ പി ഗവണ്മെന്റിനെ‌ കഴിഞ്ഞവർഷം വലിച്ച് താഴെയിടാൻ കാരണങ്ങളിലൊന്നായ സികർ കർഷകസമരം നടത്താൻ, കർണാടകയിൽ സവർണ്ണന്റെ എച്ചിലിൽ ‘അപ്പാവികൾ’ കിടന്നുരുളുന്ന 500 വർഷം പഴക്കമുള്ള അനാചാരം ‘മഡേസ്നാന’ അവസാനിപ്പിക്കാൻ, തമിഴ്നാട്ടിലെ 600 മീറ്റർ നീളവും പത്തടി ഉയരവുമുള്ള ജാതിമതിൽ പൊളിച്ച് കല്ലെടുത്ത് കാട്ടിലേക്കെറിയാൻ ആ പാർട്ടിക്ക് ഒരു എം എൽ എ പോലും വേണ്ടി വന്നില്ല.

മൊബ്‌ ലിഞ്ചിങ്ങിനെക്കുറിച്ച്‌, ഡിമോണിറ്റൈസേഷനെക്കുറിച്ച്‌, ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച്‌ മോദിഭരണകാലത്ത് രാജ്യസഭയിൽ ഏറ്റവും ആഴത്തിലുള്ള പ്രസംഗങ്ങൾ നടത്തിയത് സി‌ പി ഐ എമിന്റെ ദേശീയ സെക്രട്ടറി സീതറാം‌ യച്ചൂരിയാണ്. നിയമകാര്യങ്ങളിലെ എൻസൈക്ലോപീഡിയ എന്ന് മായാവതി വിശേഷിപ്പിച്ച പി രാജീവിന്റെ കാലാവധി കഴിയുന്ന ദിവസം ‘അയാൾ ഒഴിവാകുന്നതോടെ ഇനി ഞങ്ങളുടെ പണി എളുപ്പമാകും’ എന്ന് അരുൺ ജെയ്റ്റ്ലി തുറന്ന് പറയുന്ന വീഡിയോ ക്ലിപ്പ് യൂറ്റൂബിൽ കിടപ്പുണ്ട്. 2015-2016 വർഷത്തിലെ ബെസ്റ്റ്‌ പാരലമെന്റേറിയനുള്ള സൻസദ്‌ അവാർഡ്‌ അന്ന് രാജ്യസഭാ എം പിയായിരുന്ന കെ എൻ ബാലഗോപാലിനായിരുന്നു. ഇക്കഴിഞ്ഞ ബഡ്ജറ്റ് നയപ്രസംഗത്തിൽ, ലോക്സഭാ സെക്രട്ടറിയേറ്റിന് തിരഞ്ഞെടുത്ത 1075 നിർദേശങ്ങളിൽ 443 എണ്ണവും എ സമ്പത്ത് എം പിയുടേതാണ്, അത് സർവകാല റെക്കോഡായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം ലോക്സഭയിലെ ഏറ്റവും നല്ല പെർഫോമർമാരിൽ ആദ്യത്തെ ഡസനിൽ പി കെ ബിജുവും എം ബി രാജേഷും സമ്പത്തിനൊപ്പം വരും‌, കഴിഞ്ഞ സഭയിലെ പോലെ‌ തന്നെ.

സി എൻ എൻ- ന്യൂസ് 18 അനാലിസിസ് പ്രകാരം ലോക്സഭയിൽ ഏറ്റവും വലിയ ഇടപെടൽ നടത്തുന്നത് സി പി ഐ എം ആണ്. സ്വതന്ത്രരടക്കം 11 പേരുള്ളതിൽ, ശരാശരി ഒരു എം പി 400+ ചോദ്യങ്ങൾ ചോദിക്കുന്നു, 180+ ചർച്ചകളിൽ ഇടപെടുന്നു. 44 അംഗങ്ങളുള്ള കോൺഗ്രസിന്റെ ഒരു എം പിയുടേത് അത്, 290+ ചോദ്യങ്ങളും 70+ ചർച്ചകളും മാത്രമാകുമ്പോൾ ബി ജെ പിയുടേതത് യഥാക്രമം 240+, 80+ എന്നിങ്ങനെയാണ്.

ഏറ്റവും മികച്ച രീതിയിൽ ചർച്ചയിൽ പങ്കെടുക്കുന്ന എം പിമാർ കേരളത്തിലെയും (LDF) ത്രിപുരയിലേതുമാണ്‌. അതിൽ കേരളത്തിലെ ഇടത് എം പിമാരുടെ അറ്റൻഡൻസ് ദേശീയ ശരാശരിക്ക് മുകളിലും യു ഡി എഫിന്റെ എം പിമാരുടേത് ദേശീയ ശരാശരിക്ക് താഴെയുമാണ്.

കാര്യങ്ങൾ പഠിക്കാൻ, പറയാൻ, ഡെലിവർ ചെയ്യാൻ, കലഹിക്കാൻ സഭയിലും നിരത്തിലും അങ്ങനെയുള്ളവരുണ്ടാവണം.
കോർപ്പറേറ്റുകൾക്ക് വിധേയപ്പെട്ടവരേക്കാൾ ജനങ്ങൾക്കായി സംസാരിക്കുന്നവർ വേണം,
ഓക്സ്ഫോഡ് ഇംഗ്ലീഷ് വൊക്കാബുലറിയേക്കാൾ പറയുന്ന കാര്യങ്ങൾ മീനിംഗ്ഫുൾ ആയിരിക്കണം.
പൂണൂൽ പൊക്കിക്കാണിക്കുന്നവരേക്കാൾ ഭരണഘടനയെ ക്വോട്ട് ചെയ്യുന്നവർ കാണണം,
അവിടെ എണ്ണത്തേക്കാൾ, ഗുണമുള്ളവർ വേണം.

അങ്ങനെ ഗുണമുള്ളവരെങ്കിൽ,
അതൊരു തരിയെങ്കിലും മതി, ഒരു തരിഗാമി മതി!

ഒരു സമ്പത്ത് മതി, നാടിന് സമ്പത്തായാൽ മതി!

പത്ത് പേര് മതി, കൂടെയൊത്ത് നിന്നാൽ മതി!

അവർ പത്തിടത്ത് നിന്നായാലും മുറുകെപ്പിടിക്കാനൊരു പ്രത്യയശാസ്ത്രം മതി!

എയർബസിൽ കൊണ്ടുപോയി റിസോർട്ടിൽ പൂട്ടിയിടേണ്ട ഗതികേടില്ലാതിരുന്നാൽ മതി!

ഓട്ടോയിൽ കേറ്റി വിട്ടാലും കൃത്യമായി സഭയിലെത്തിയാൽ മതി!

കിട്ടിയ വോട്ടിനോടും ജയിപ്പിച്ച പാർട്ടിയോടും ഏൽപ്പിച്ച പണിയോടും കൂറുള്ളവർ മതി!

കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ മതി!”


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *