“ധൂർത്തിന്റെ നാൾവഴികൾ” എന്ന പേരിൽ യു.ഡി. എഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന കുറിപ്പിനുള്ള മറുപടി, അതിന്റെ വാസ്തവം എന്ത്?
(നീണ്ട പോസ്റ്റ് ആണ്, ക്ഷമിക്കുക)

1. സത്യപ്രതിജ്ഞ വാർഷിക ആഘോഷങ്ങൾ?

മന്ത്രിസഭ സത്യപ്രതിജ്ഞ ചെലവും വാർഷികാഘോഷങ്ങളുടെ ചിലവും പുതിയ സംഭവമല്ല. അത് മാധ്യമങ്ങൾക്കെല്ലാം നൽകിയ പരസ്യ ചെലവും പ്രചാരണ ചെലവും പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ നടത്തിയ ചടങ്ങുകളുടെ ചെലവും എല്ലാം ഉൾപ്പെടെയാണ്. ഇതൊന്നും പുതിയ കാര്യമല്ല, പ്രളയം തുടങ്ങിയ ദുരന്തങ്ങൾ വരുന്നതിന് മുമ്പാണ്. ഉമ്മൻ ചാണ്ടിയുടെ 14 ജില്ലകളിൽ നടത്തിയ ജനസമ്പർക്കത്തിൻ്റെ മാത്രം ചെലവ് ഇതിലും പതിന്മടങ്ങാണെന്ന് ഓർക്കണം.

2. സഹകരണ സ്ഥാപനങ്ങളിലെ കിട്ടാക്കടം അടച്ചത്?

സഹകരണ സ്ഥാപനങ്ങളുടെ നികുതി കുടിശ്ശികയുടെയും മറ്റും തുക കടമായി നൽകിയതാണ്. അത് തിരിച്ചു നൽകണമെന്ന വ്യവസ്ഥയോെടെ അതും പ്രളയത്തിനു മുൻപ്.

3. ഭരണപരിഷ്ക്കര കമ്മീഷൻ!

ഭരണപരിഷ്കാര കമീഷൻ 3 ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റ സമഗ്ര വികസനം, ഭരണപരിഷ്കരണം എന്നിവ ഉൾപ്പെടുത്തിയുള്ള വിദഗ്ധ നിരീക്ഷണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ട്. ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനാണ് ഊന്നൽ നൽകുന്നത്. അതിന് ശാസ്ത്രീയമായ ഇത്തരം പഠനങ്ങളും നിർദ്ദേശങ്ങളും അത്യന്താപേക്ഷിതമാണ്. ഈ കമ്മീഷൻ ഉൾപ്പെടെ ഈ സർക്കാറിൻ്റെ കാലത്തുള്ള മന്ത്രിമാരുടെയും കമ്മീഷനുകളുടെയും പഴ്സണൽ സ്റ്റാഫ് എല്ലാം ഉൾപ്പെടെയും എണ്ണം നോക്കിയാൽ യു ഡി എഫ് കാലത്തേതിൻ്റെ 75 ശതമാനം മാത്രം.

4. യുവജന കമ്മീഷൻ & മിഷൻ കോഡിനേറ്റർ, മുന്നോക്ക വികസന കോർപറേഷൻ, ചീഫ് വിപ്പ്.

യുവജന കമ്മീഷൻ & മിഷൻ കോഡിനേറ്റർ എന്നീ രണ്ട് പദവിയും യൂ. ഡി. എഫ് കാലഘട്ടത്തിൽ ഉണ്ടാക്കിയത്. അന്നത്തെ യുവജന കമ്മീഷനെപ്പറ്റി കോൺഗ്രസ്സുകാർക്ക് പോലും അറിയുമെന്ന് തോന്നുന്നില്ല. മുന്നോക്ക വികസന കോർപറേഷൻ അന്ന് യു.ഡി.എഫ് അംഗമായിരുന്ന ബാലകൃഷ്ണ പിള്ളയെ അനുനയിപ്പിക്കാൻ ഉണ്ടാക്കിയത്, സമാനയായാണ് പി. സി ജോർജിനെ ചീഫ് വിപ് ആക്കിയതും. അവർക്കായി മറ്റു സംവിധാനങ്ങൾ ഒരുക്കിയതും ഉമ്മൻ ചാണ്ടി സർക്കാർ. ആ സ്ഥാനങ്ങളിൽ ചിലവുണ്ടെങ്കിൽ അത് ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ മുന്നണിയിലെ പടലപ്പിണക്കത്തിൽ നിന്നുമാണ്.

5. സർക്കാർ ഉപദേശകർ, വക്കീലന്മാർ!

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ്‌ അംഗങ്ങളുടെ മാത്രം എണ്ണം 623 പേരാണ്. മറ്റു ഉപേദേശക- കമ്മീഷനുകൾ വേറെയും. അതിന്റെ 75% പോലും വരില്ല നിലവിലേത്. കേസിന്റെ സ്വഭാവത്തിന് അനുസരിച്ചു വിഷയങ്ങളിൽ പ്രഗല്ഭരായ നിയമജ്ഞരുടെ സേവനം എല്ലാ സർക്കാരും സ്വീകരിക്കുന്നതാണ്. എല്ലാ വക്കീലന്മാരും ഒരേ പോലെ എല്ലാ കാര്യത്തിലും പ്രാവീണ്യം ഉള്ളവരായിരിക്കില്ല. സൈബർ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സൈബർ ലോ വിദഗ്ധയുടെ സേവനം ലഭ്യമാക്കി അത്രതന്നെ.

6. സംസ്ഥാനത്തിനായി പ്രത്യേക പ്രതിനിധി.

ഡെൽഹിയിൽ പ്രതിനിധികൾ ഇല്ലാത്ത സംസ്ഥാനങ്ങൾ ഇല്ല. വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രവിഹിതം നേടിയെടുക്കാനും വേഗത്തില്‍ ലഭ്യമാക്കാനും പദ്ധതിനിര്‍വഹണത്തിലെ തടസ്സം നീക്കാനും കേന്ദ്ര-സംസ്ഥാന ബന്ധം ഏകോപിപ്പിക്കാനുമൊക്കെയാണ് എല്ലാ സംസ്ഥാനങ്ങളും ഡല്‍ഹിയില്‍ പ്രതിനിധികളെ നിയോഗിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്കും ഔദ്യോഗിക കൃത്യനിര്‍വഹണം എളുപ്പമാക്കാനുമാണ് പ്രതിനിധികള്‍ക്കുള്ള കാബിനറ്റ് പദവി. ഈ കൊവിഡ് കാലത്ത് ഡൽഹിയിൽ കുടുങ്ങി കിടന്ന ഒരു സംഘം ആളുകളെ ബസിൽ നാട്ടിലെത്തിച്ചതടക്കം കേരളത്തിന്‌ പുറത്തെ ആളുകളെ നാട്ടിലെത്തിക്കുന്നതിനായി വിവിധ സർക്കാരുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തങ്ങൾ തന്നെ ഉദാഹരണം. ലോകസഭയിലേക്ക് നാം അയച്ച 19 എണ്ണം നോക്കുകുത്തിയായി ഇരിക്കുകയാണല്ലൊ? കേരള ആവശ്യങ്ങൾ നേടിയെടുക്കാൻ ഇതേ വഴിയുള്ളു.

7. സംസ്ഥാനത്തിനായി വാടകക്ക് ഹെലികോപ്റ്റർ!

പിണറായി സര്‍ക്കാര്‍ ഒരു കോടി 44 ലക്ഷം രൂപയ്ക്കു ഹെലികോപ്റ്റർ ഒരു വർഷത്തേക്ക് വാടകക്ക് എടുത്തിട്ടുണ്ട്. 11 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് നിലവിൽ പവൻഹൻസിൽ നിന്ന് വാടകക്ക് എടുത്തിട്ടുള്ളത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുതൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നത് വരെ ഉള്ള പ്രവർത്തനങ്ങൾ വാടകക്ക് എടുത്ത ഹെലികോപ്റ്റർ കൊണ്ട് ചെയ്തിട്ടുണ്ട്. ഈ കൊറോണ കാലത്തു കർണാടക അതിർത്തിയിൽ മണ്ണിട്ട് മൂടിയപ്പോ അത്യാവശ്യ ഘട്ടത്തിൽ ക്യാന്സർ രോഗികൾക്കുള്ള മരുന്ന് എത്തിച്ചിട്ടുള്ളതും ഇതേ ഹെലികോപ്റ്റർ കൊണ്ടാണ്.

ഉമ്മൻ ചാണ്ടി സർക്കാർ 10 കോടിയോളം ചെലവഴിച്ചു വാങ്ങിയ ഉപയോഗ ശൂന്യമായ പഴയ ഹെലികോപ്റ്റർ കട്ടപ്പുറത് ഇരിക്കുമ്പോഴാണ്, അക്കാര്യം തൊണ്ട തൊടാതെ വിഴുങ്ങി ആവശ്യങ്ങൾക്ക് വാടകക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്റർ എന്തിനു വേണ്ടി എന്ന് ചോദിക്കുന്നത്.

8. പുതിയ ബുള്ളറ്റ് പ്രൂഫ് കാർ?

കാർ വാങ്ങിയിട്ടില്ല, ഇത്തരം കാർ വാങ്ങുന്നത് പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിവിഐ പികൾ വരുമ്പോൾ ഇല്ലാതെ പറ്റില്ല. അല്ലാതെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പോകാനല്ല.
പിന്നെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രി വി. എസ് ശിവകുമാറിന്റെ ഔദ്യോഗിക വാഹനം ഓടിക്കുവാൻ ആറു ഡ്രൈവർമാരെ നിയമിച്ചിരുന്നു, ഇടക്ക് അതൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാ കോൺഗ്രസ്സുകാരേ.

9. ഷുഹൈബ്- ഷുക്കൂർ കേസിലെ വക്കീലന്മാർ.

കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഒരു വക്കീലിനെയും കൊണ്ടുവന്നില്ല. യഥാർഥ പ്രതികളെ ഈ സർക്കാർ കൃത്യമായി അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്, നിയമ നടപടി തുടങ്ങിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പ്രേരിതരായി സിബിഐ അന്വേഷണം വേണമെന്നതിനെ എതിർക്കാനാണ് അഭിഭാഷകരെ നിയോഗിച്ചത്. ക്രിമിനൽ കേസുകളിൽ സിബിഐ കേന്ദ്രം ഭരിക്കുന്ന സർക്കാറിൻ്റ ചട്ടുകമാണ്. നയപരമായി ഈ സർക്കാർ അത്തരം അന്വേഷണത്തെ എതിർക്കുന്നു. സർക്കാർ നയം സംരക്ഷിക്കാനാണ് അഭിഭാഷകരെ കൊണ്ടുവന്നത്. അല്ലാതെ പ്രതികളെ രക്ഷിക്കാനല്ല. വക്കീലൻമാരെ ഇനിയും കൊണ്ടുവരും.

10. വിരമിച്ച ഐ. എ. എസുകാരെ നിയമിക്കുന്നത്.

വിരമിച്ച ഐ.എ.എസുകാരെ നിയമിക്കുന്നത് പുതിയ സംഭവമേ അല്ല. യു ഡി എഫ് കാലത്ത് ജയകുമാർ ഉൾപ്പെടെ നിയമിച്ചവരുടെ നീണ്ട ലിസ്റ്റ് ഉണ്ട്.ഭരണ പരിചയം ഒരു പ്രധാന ഘടകമാണ് ഒപ്പം വിഷയത്തിലുള്ള പാണ്ഡിത്യവും. കിഫ്‌ബി CEO തന്നെ ഉദാഹരണം, IIT കാൺപൂർ, US ലെ മിഷിഗൺ യൂണിവേഴ്സിറ്റി എന്നിവയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം അറിയപ്പെടുന്ന ഫിനാൻഷ്യൽ വിദഗ്ധനാണ്. 50000 കോടി രൂപക്ക് മുകളിൽ വികസനം സംസ്ഥാനത്ത് സാധ്യമാക്കിയത് കിഫ്‌ബി വഴിയാണെന്ന് ഓർക്കണം. ഇടതുപക്ഷ സർക്കാർ സമഗ്ര വികസനമാണ് ലക്ഷ്യം വയ്ക്കുന്നത് അതിനായി വിദഗ്ദ്ധരുടെ സേവനം ഉറപ്പുവരുത്തും. നവകേരളമാണ് നമ്മുടെ ലക്ഷ്യം.

11. സിഎം ന്റെ സോഷ്യൽ മീഡിയ പരിപാലനം.

ഇത് സംബന്ധിച്ച പ്രചരണം തീർത്തും തെറ്റ്, പതിവ് സംവിധാനം മാത്രമാണ്. അനാവശ്യമായ വിവാദം.

12. മന്ത്രിമാർ അടക്കമുള്ളവരുടെ ചികിത്സ.

ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ചികിത്സ ചെലവ് എല്ലാ കാലത്തും സർക്കാർ തന്നെയാണ് വഹിക്കുക. അതിൽ അതിശയോക്തി ഇല്ല. ജി. കാർത്തികേയൻ ഉൾപ്പെടെയുള്ളവരുടെ ചെലവ് ഉദാഹരണം മാത്രം. ഇപ്പോഴും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംഎൽഎമാരുടെ ചെലവും സർക്കാർ തന്നെയാണ് വഹിക്കുന്നത്.

13. പ്രളയ ഫണ്ടിൽ ക്രമക്കേടോ?

ഒരു രൂപ പോലും വകമാറ്റിയില്ല. പ്രളയ ഫണ്ടിൽ നിന്നും ഒരുത്തൻ കുറച്ച് തട്ടിയെടുത്തുവെന്ന് വെച്ച് പൊതുവൽക്കരിക്കുന്നത് നുണപ്രചാരണത്തിനുള്ള ആയുധം മാത്രമാണ്. കണ്ണൂരിൽ ഒരധ്യാപകൻ കുട്ടിയെ പീഢിപ്പിച്ചു. അതിനർഥം കേരളത്തിലെ എല്ലാ അധ്യാപകരും അങ്ങിനെയാണെന്നാണൊ? ഒരു ബാങ്കർ കൃത്രിമം കാണിച്ചാൽ എല്ലാ ബാങ്കറും അങ്ങിനെയാണെന്നാണൊ? കൊച്ചിയിൽ ചിലർ തരികിട കാട്ടി. കയ്യോടെ പിടികൂടിയതും നടപടി എടുത്തതും ഈ സർക്കാറാണ്. വി കെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെ യു ഡി എഫ് മന്ത്രിമാർ നടത്തിയ അഴിമതിയുമായി ഈ ഒറ്റപ്പെട്ട സംഭവത്തെ താരതമ്യം ചെയ്യാൻ കഴിയുമോ? പ്രളയത്തെ തുടർന്ന് ലക്ഷക്കണക്കിന് പേർക്ക് സഹായം നൽകി. പതിനായിരങ്ങളുടെ വീട് നേരെയാക്കുകയോ പുനർ നിർമിക്കുകയോ ചെയ്തു. വീട് നിർമാണം അഭംഗുരം തുടരുന്നു. അതിനിടയിൽ ഒറ്റപ്പെട്ട കേസുകളിൽ സഹായം നൽകുന്നതിൽ വീഴ്ച വന്നു കാണും. അതിനെ പൊതുവൽക്കരിച്ച്‌ കാണിക്കുന്നത് അസുഖമാണ്.

14. നവോഥാന സമുച്ചയം, സ്മാരകങ്ങൾ.!

ഇതെല്ലാം പ്രളയത്തിന് മുമ്പുള്ളതാണ്. ബജറ്റിൽ അംഗീകരിച്ചതുമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും നടത്തേണ്ടി വരും. ഇതിൽ പറഞ്ഞ തുകയും കള്ളക്കണക്കാണ്. ഈ പറഞ്ഞ 14 എണ്ണത്തിൻ്റെ കണക്ക് എല്ലാം കൂടി നോക്കിയാലും 200 കോടിയോളം മാത്രമാണ് യഥാർഥ വരുന്നത്. ഇവിടെ ഒരു മാസത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം മാത്രം’ ഇതിൻ്റെ എത്രയോ ഇരട്ടിയാണ്. അതായത് ഇതെല്ലാം ഒരു സർക്കാറിനെ സംബന്ധിച്ച് തുഛമായ തുകയാണ്. അതു കൊണ്ട് ഇത്തരം പ്രചാരവേലകൾ അനാവശ്യമാണ്.

നമ്മുടെ നാടിനെ സമഗ്രമായി പുനർനിർമ്മിച്ചുകൊണ്ടാണ് LDF സർക്കാർ മുന്നോട്ട് പോകുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണപാടവത്തെ എല്ലാ ജനങ്ങളും ലോകമാകയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നാട് അപകടത്തിലാകുമ്പോൾ നാടിന്റെയാകെ ക്യാപ്റ്റനായി മുഖ്യമന്ത്രിമാറുന്നത് നാം കാണുന്നുണ്ട്. അതിൽ വിളറിപിടിച്ച പ്രതിപക്ഷം അധികാര കൊതിയോടെ സർക്കാരിനെ അപകീർത്തിപെടുത്താൻ മനഃപൂർവം വിവാദങ്ങൾ സൃഷ്ടിക്കുകയും അനാവശ്യ പുകമറയുണ്ടാക്കുകയുമാണ് കോവിഡിനെപോലെ തന്നെ ഇവയെയും നമ്മൾ അതിജീവിക്കും.

#ബെല്ലാ_ചാവോ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *