പാലക്കാട്
വാളയാർ സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടത് പെൺകുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെയുള്ള സാക്ഷികൾ നൽകിയ മൊഴിയിലെ വൈരുധ്യം മൂലം. കേസിൽ പ്രതിയായ ആർഎസ്‌എസ് പ്രവർത്തകൻ വയലാർ സ്വദേശി പ്രദീപ്‌കുമാറിനെ സെപ്‌തംബർ 30നാണ് പാലക്കാട് പ്രത്യേക പോക്‌സോ കോടതി ജഡ്‌ജി (ഫസ്‌റ്റ് അഡീഷണൽ സെഷൻസ് ജഡ്‌ജി) വിട്ടയച്ചത്. രണ്ടാനച്ഛനും പ്രതിക്കെതിരെ മൊഴി നൽകിയില്ല. ഒന്നാം പ്രതി മധു ശല്യപ്പെടുത്തുന്നത് നേരിൽ കണ്ടുവെന്ന് പൊലീസിനോടു പറഞ്ഞ രണ്ടാനച്ഛൻ ഇക്കാര്യം കോടതിയിലെ സാക്ഷിവിസ്‌താരത്തിൽ ആവർത്തിച്ചില്ലെന്ന് വിധി ന്യായത്തിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 25ന് മറ്റു മൂന്നു പ്രതികളെ വിട്ടയച്ചതിന് ഈ ഘടകങ്ങളും കാരണമായി. പൊലീസിന് നൽകിയ മൊഴി കോടതിയിൽ ആവർത്തിക്കാതിരുന്ന അമ്മയുടെയും മറ്റു പ്രധാന സാക്ഷികളുടെയും നിലപാടും പ്രതികൾക്കു അനുകൂലമായി.
മൂത്തകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് പൊലീസാണ് രക്ഷിതാക്കളെ അറിയിച്ചത്. അതിനുമുമ്പ് ഇത്തരം പരാതി ഉയർന്നില്ല. ലൈംഗിക പീഡനം തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടു. പെൺകുട്ടിക്ക് മുന്നിൽ നഗ്‌നനായി നിന്ന പ്രദീപ്‌കുമാർ മൊബൈൽ ഫോണിൽ ചിത്രം പകർത്താൻ ആവശ്യപ്പെട്ടുവെന്ന സാക്ഷി മൊഴി സാധൂകരിക്കുന്ന ശാസ്‌ത്രീയ തെളിവുകൾ നിരത്താനും കഴിഞ്ഞില്ല.
പ്രദീപ്‌കുമാറിനെ വിട്ടയച്ച വിധിന്യായം പ്രോസിക്യൂഷന്റെ വീഴ്‌ചകൾ അക്കമിട്ടുനിരത്തുന്നുണ്ട്. മതിയായ ശാസ്‌ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രദീപ്‌കുമാറിന്റേതായി ഹാജരാക്കിയ വസ്‌ത്രത്തിൽനിന്ന് തെളിവുകൾ കണ്ടെത്താനായില്ല. ഒമ്പതുവയസുകാരിയുടെ രഹസ്യഭാഗത്ത് കാണപ്പെട്ട വ്രണത്തിന് കാരണം വിശദീകരിക്കാൻ ഫോറൻസിക് അസിസ്‌റ്റന്റ് സർജനും കഴിഞ്ഞില്ല.
https://www.deshabhimani.com/news/kerala/news-kerala-31-10-2019/831373
#valayarcase #justiceforvalayarvictims
0 Comments